ഒരു ഓട്ടോ കഥ

                       ഒരു ഓട്ടോ കഥ 

                                                  (ചെറുകഥ )

ജോർജ്  പായയിൽ നിന്നും എഴുന്നേറ്റ ഉടനെ ഒരു ബീഡിയും കത്തിച്ചു ലീലയെ വിളിച്ചു. ഇന്ന് ലേറ്റ് ആയല്ലോ. ഇനി എപ്പോൾ  കാപ്പി കുടിച്ചിട്ട് ഇറങ്ങാനാണ്? ഇവളെ ഇവിടെയെങ്ങും കാണുന്നുമില്ലല്ലോ? എടീ ലീലേ?

എന്തോ!........ലീല വിളി കേട്ടു.  എന്താ ചേട്ടാ വിളിച്ചത്? ലീല മുറ്റത്തുനിന്നും കയറി വന്നു.

എടീ, എനിക്കുള്ള എണ്ണയും സോപ്പുമൊക്കെ  എടുത്തു വച്ചോ?   മണി ഇപ്പൊത്തന്നെ ആറരയായി. നിനക്ക് എന്നെ ഒന്നുവിളിക്കാമായിരുന്നില്ലേ? ഇനി എങ്ങിനെ ഏഴുമണിക്ക് ഇറങ്ങും?

 അതിനെന്താ ചേട്ടാ, കാപ്പിയൊക്കെ എപ്പോഴേ റെഡിയായിരിക്കുവാ. വേഗം പോയി കുളി കഴിഞ്ഞുവാ. എണ്ണയും സോപ്പുമൊക്കെ  കുളിമുറിയിൽ എടുത്തു വച്ചിട്ടുണ്ട്. 

 ജോർജ്  എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോക്കാരനാണ്.   എരൂരാണ് വീട്.  കഴിഞ്ഞ 20 വർഷമായി ഓട്ടോ ഓടിക്കുന്നു. 

കുളിയും കാപ്പികുടിയും ഒക്കെ കഴിഞ്ഞു 7. 10 ആയപ്പോൾതന്നെ ഓട്ടോയുമായി ഇറങ്ങി.

 അന്ന് ഞായറാഴ്ചയായിരുന്നതിനാൽ റോഡിലൊക്കെ ജനം കുറവായിരുന്നു. സാധാരണ എരൂരിൽ നിന്നും എറണാകുളത്തേക്ക് ഓട്ടം കിട്ടുന്നതാണ്. യാത്രക്കാരെ ആരെയെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷയിൽ ഓട്ടോ മുമ്പോട്ടുവിട്ടു. 

 ഇന്നൊരു ലക്ഷണം കേട്ട ദിവസമാണെന്ന് തോന്നുന്നു. റോഡ് ഒക്കെ ഉറങ്ങിക്കിടക്കുന്ന ഒരു പ്രതീതി. ചിലപ്പോഴൊക്കെ ഞായറാഴ്ച ഓഫ് എടുക്കുന്നതാണ്. പക്ഷേ എന്തെങ്കിലും കിട്ടിയാൽ അത്രയും ആയല്ലോ എന്നുള്ള ചിന്തയിലാണ് ഞായറാഴ്ചയും ഓട്ടോ എടുക്കുന്നത്. കുട്ടികൾ രണ്ടുപേരും ഹൈസ്കൂൾ ക്ലാസിലാണ് പഠിക്കുന്നത്. മൂത്തവൾ പത്തിലും ഇളയവൻ എട്ടിലുമാണ്.  പണ്ടത്തെ പോലെയല്ല ഇപ്പോൾ പൈസയ്ക്ക് നല്ല ചിലവുള്ള കാലമാണ്. അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനും നല്ല പൈസ ആകുന്നുണ്ട്. ഒരാളുടെ വരുമാനം കൊണ്ട് എന്താകാനാണ്? ഇങ്ങനെയുള്ള ഓരോ ചിന്തയിൽ ഓട്ടോറിക്ഷ സൗത്ത് സ്റ്റാൻഡിൽ എത്തിയത് അറിഞ്ഞില്ല. നോക്കിയപ്പോൾ അഞ്ചാറു ഡ്രൈവർമാർ  നേരത്തെ തന്നെ എത്തിയിട്ടുണ്ട്. 

എന്താ ജോർജ് ചേട്ടാ, ഇന്ന് ലേറ്റ് ആയല്ലോ? സൈമൺ ആണ്. ഓ, ഒരു പത്ത് മിനിറ്റെടാ. ഇന്ന് എഴുന്നേൽക്കാൻ അല്പം വൈകി.

 കുറെസമയം കൊച്ചു വർത്തമാനം പറഞ്ഞും ബീഡി വലിച്ചും ഒക്കെ സമയം കളയാൻ നോക്കി. ഇതെന്ത് ദിവസമാണ് എന്ന് ആലോചിച്ച് ഓട്ടോയിൽ ഇരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ ജോർജിന്റെ  അടുത്തേക്ക് ഓടിവന്നു.

"ചേട്ടാ, ആശുപത്രിയിലേക്ക് പെട്ടെന്ന് പോകണേ! അമ്മ ആശുപത്രിയിലാണ്!"

 പെട്ടെന്ന് തന്നെ ജോർജ്ജ്  ഓട്ടോ സ്റ്റാർട്ട് ചെയ്തു. ഞാൻ ഇടുക്കിയിൽ ഒരിടത്ത് പണിക്ക് കയറിയിട്ട് രണ്ടുദിവസമേ ആയിട്ടുള്ളു. ചെറുപ്പക്കാരൻ പറയാൻ തുടങ്ങി. അപ്പോഴാണ് അമ്മ കുളിമുറിയിൽ വീണെന്നും പറഞ്ഞ് ചേട്ടന്റെ വിളി.  ഒട്ടും ആലോചിക്കാതെ ഇങ്ങോട്ട് പോന്നു. എന്റെ കയ്യിൽ പൈസ ഒന്നുമില്ല. ചേട്ടാ ഒരു ഉപകാരം ചെയ്യുമോ? പൈസ ഞാൻ ആശുപത്രിയിൽ എത്തിയതിനുശേഷം ചേട്ടനോട് വാങ്ങിച്ചു തരാം. അയാൾ പറഞ്ഞു.     

 അതിനെന്താ മോനെ! ഞാൻ മോനോട് പൈസയുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ? മോനിപ്പോൾ അതെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട. അമ്മയുടെ അസുഖം ഭേദമാകട്ടെ. അതാണിപ്പോൾ ആവശ്യം.

 ആശുപത്രിയിൽ എത്തിയതും യുവാവ് പറഞ്ഞു. ചേട്ടാ ഞാൻ ഇപ്പോൾ തന്നെ വരാം. ഇവിടെ കുറച്ചുനേരം നിൽക്കണേ! യുവാവ് ഓടിപ്പോയി.

 അല്പസമയം കഴിഞ്ഞ് യുവാവ് ചേട്ടനുമായി തിരികെ എത്തി. എങ്ങനെയുണ്ട് മോനെ അമ്മയ്ക്ക്? ജോർജ് ചോദിച്ചു  

X-ray എടുത്തു ചേട്ടാ. മുട്ടിന് ചെറിയ പൊട്ടലുണ്ട്. മുട്ടുകുത്തിയാണ് കുളിമുറിയിൽ വീണത്. കാഷ്വാലിറ്റിയിൽ കിടത്തിയിരിക്കുകയാണ്. ദൈവം തമ്പുരാൻ കാത്തു. സാരമാക്കാൻ ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. 

 ഇതാ ചേട്ടാ പൈസ. എത്രയാണെന്ന് വെച്ചാൽ എടുത്തിട്ട് തിരികെ തന്നാൽ മതി. 

 മോനെ, ഞാൻ പൈസ വാങ്ങിക്കാൻ ആയിട്ട് നിന്നതല്ല. മോന്റെ അമ്മയ്ക്ക് എങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതി നിന്നതാണ്. ഇതൊക്കെ ഞങ്ങളുടെ കടമയായിട്ടേ ഞങ്ങൾ ഓട്ടോക്കാർ കരുതാറുള്ളു. അല്ലെങ്കിലും പാവപ്പെട്ടവരുടെ വാഹനമല്ലേ മോനേ ഓട്ടോറിക്ഷ. രാവിലെ മോനേ ഒന്ന് സഹായിച്ചു എന്നേ ഞാൻ കരുതിയിട്ടുള്ളു. അതിന് പൈസയൊന്നും എനിക്ക് വേണ്ട. 

 അയ്യോ അത് വേണ്ട ചേട്ടാ. ഇന്ന് ഞായറാഴ്ച ആയിട്ട് ചേട്ടന്  ഓട്ടം ഒന്നും കിട്ടിയിട്ടില്ല എന്ന് എനിക്കറിയാം. ഇത് പിടിക്ക്. യുവാവ് 200 ന്റെ ഒരു നോട്ട് എടുത്ത് നീട്ടി.

"മക്കളെ, ജീവിതത്തിൽ സത്യവും മനുഷ്യത്വവുമാണ് ഏറ്റവും പ്രധാനം. ഇന്ന് നിങ്ങൾ ബുദ്ധിമുട്ടിലായപ്പോൾ ഞാൻ സഹായിച്ചു, നാളെ മറ്റൊരാളെ നിങ്ങൾ സഹായിക്കണം. അതാണ്  ജീവിതം."

ചെറുപ്പക്കാരൻ കണ്ണ് നിറഞ്ഞ് ജോർജ്ജിനോട്  നന്ദി പറഞ്ഞു. സ്വാർത്ഥതയുടേയും നന്ദിയില്ലായ്മയുടെയും  ഈ ലോകത്ത്, മനുഷ്യത്വം എവിടെയോ ചിതറിക്കിടക്കുന്നതിന്റെ തെളിവായിരുന്നു  പ്രഭാതത്തിലെ ഈ ഓട്ടോ യാത്ര.



തിരിച്ചു സ്റ്റാൻഡിലെത്തി ഓരോന്നു ആലോചിച്ചു കൊണ്ടിരുന്നപ്പോൾ   ഓട്ടോറിക്ഷക്ക് മുന്നിലേക്ക്  ഒരു  അമ്മ കുഞ്ഞുമായിവന്ന്  ജോർജിനോട് ചോദിച്ചു :

"ചേട്ടാ, MG റോഡിലേക്ക് പോകുമോ?"

ജോർജ്ജ്  ഒരു മിനിറ്റ് പോലും ആലോചിക്കാതെ പറഞ്ഞു:

"പോകാം മോളെ, കയറിക്കോ"

കഴിഞ്ഞ  ഓട്ടം മനസ്സിന്റെ സമാധാനത്തിനായിരുന്നപോലെ , ഈ ഓട്ടം വരുമാനത്തിനായിരിക്കും.  ജോർജ് ഓർത്തു. 

MG റോഡിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ, ജോർജ്ജ്  പിന്നിലിരുന്ന കുടുംബത്തെ ഒന്നു നോക്കി. ഒരമ്മയും ഒൻപതുവയസ്സു തോന്നിക്കുന്ന ഒരു കുട്ടിയുമാണ്. അമ്മയുടെ മുഖത്ത് ക്ഷീണം. കുട്ടി ആകാംക്ഷയോടെ റോഡിലെ കാഴ്ചകൾ നോക്കുകയായിരുന്നു.

"എവിടേക്കാ പോകേണ്ടത്?" ജോർജ്ജ്  ചോദിച്ചു.

"എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ്   ചേട്ടാ. മോനെ ഡോക്ടറെ കാണിക്കാനാണ്." അമ്മ പറഞ്ഞു.

"ശരി, പെട്ടെന്ന് എത്തിച്ചു തരാം."

കാഴ്ചകളിൽ മുഴുകിയിരുന്ന കുട്ടി ഉച്ചത്തിൽ

 ചോദിച്ചു, " അങ്കിളേ,  ദിവസവും ഇതേ വണ്ടിയുമായാണോ ഓടുന്നത് ?"

"അതെ മോനെ, ഈ ഓട്ടോ എനിക്ക് ഒരു കുടുംബം പോലെയാണ്. ഇവനെ ഞാൻ എല്ലായിടത്തും  കൊണ്ടു പോകും."

"അപ്പോൾ, ഈ ഓട്ടോ  സംസാരിക്കുമോ?" കുട്ടി കൗതുകത്തോടെ ചോദിച്ചു.

"ഹാഹാ, ചിലപ്പോഴൊക്കെ ഞങ്ങൾ ഒറ്റക്ക് സംസാരിക്കും!"

അമ്മ ചിരിയോടെ പറഞ്ഞു. "കുഞ്ഞ് ഇങ്ങനെ പലതും ചോദിക്കും.  ക്ഷമിക്കണേ ചേട്ടാ."

"അതെന്താ, കുട്ടികൾ അങ്ങനെയായിരിക്കും. അവർ ചോദ്യങ്ങൾ ചോദിക്കണം. അതാണ് അവരുടെ പഠനം."

അപ്പോൾ തന്നെ കുട്ടി വീണ്ടും ഒരു സംശയം ഉന്നയിച്ചു.

" അങ്കിളേ,  ഈ ഓട്ടോ കൊണ്ടു പറക്കാൻ പറ്റുമോ?"

"ഹഹാ, അതൊന്നുമാകില്ല, പക്ഷേ റോക്കറ്റുപോലെ  വേഗത്തിൽ ഓടിക്കാമല്ലോ!"

കുട്ടിക്ക്‌ ജോർജിന്റെ മറുപടി ഇഷ്ടമായി. 

"ചേട്ടാ, ഇവിടെ നിർത്തിയാൽ മതി." അമ്മ പറഞ്ഞു.

"ശരിയാ, ഇത് ആശുപത്രിയുടെ  ഗേറ്റിന്റെ അടുത്താണ്."

അമ്മ കയ്യിൽ നിന്ന് പണം എടുത്ത് നീട്ടി.

"ഞങ്ങളോട് കൂടുതൽ പൈസയൊന്നും പറയില്ലല്ലോ അല്ലേ?" അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.

"നിങ്ങൾ വിചാരിക്കുന്നതിലും കുറവായിരിക്കും ഞാൻ ചോദിക്കുന്നത് " ജോർജ് പറഞ്ഞു. 

അമ്മ ചിരിച്ചു, പൈസ തരുമ്പോൾ അവരുടെ കണ്ണുകളിൽ നന്ദിയുടെയും ആശ്വാസത്തിന്റെയും ഒരു തെളിവ്.

"നന്ദി ചേട്ടാ, ദൈവം  നിങ്ങളെ അനുഗ്രഹിക്കട്ടെ!"

കുഞ്ഞ് പതിയെ കൈവീശി.

"ബൈ മോനെ" ജോർജ് പറഞ്ഞു.

കുടുംബം ആശുപത്രിക്കുള്ളിലേക്ക് നടന്നുപോയി. ജോർജ്ജ്   വീണ്ടും ഓട്ടോ സ്റ്റാർട്ട് ചെയ്തു.

ഈ ദിവസവും, ഈ യാത്രയും അവന്റെ ഹൃദയത്തിൽ ഒരായിരം ചിരികൾ വിതറിയത് പോലെ.

ജോർജ്ജ്  ഓട്ടോ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുമ്പോൾ ആ ചെറുപ്പക്കാരനും അമ്മയും മനസ്സിൽ നിന്ന് മായുന്നില്ല. ഇന്നത്തെ അനുഭവം,  യാത്ര—ഇതെല്ലാം ജീവിതത്തിൽ നന്മയുള്ളതും മനുഷ്യത്വമുള്ളതുമായ ചില ആളുകളെ കാണാൻ ഒരു അവസരം തന്നതുപോലെയാണ്.

ഇന്ന് ഞായറാഴ്ചയായിരുന്നു. സാധാരണ ഞായറാഴ്ച്ചകളിൽ  കുറച്ച് യാത്രക്കാരോ, കുറഞ്ഞ വരുമാനമോ ഒക്കെ ആയിരിക്കും. എന്നാൽ ഇന്നത്തെ യാത്രകൾ ഒരുവിധം മനസ്സിനെ നിറഞ്ഞതാക്കി.

അപ്പോൾ സ്റ്റാൻഡിൽ സൈമൺ കാത്തു നിൽക്കുന്നത് കണ്ടു.

"എന്താ ജോർജ്ജ് ചേട്ടാ, ഇന്ന് ബിസിനസ്സായിരുന്നോ  സേവനമായിരുന്നോ?" സൈമൺ ചിരിച്ചുകൊണ്ട് ചോദിച്ചു.

"എടാ സൈമൺ, മനുഷ്യത്വം ഇല്ലെങ്കിൽ എങ്ങിനെയാ? എല്ലാവരും കിടന്നുറങ്ങുമ്പോൾ   നമ്മൾ പകലും രാത്രിയും ഓടുന്നവരല്ലേ! ചിലപ്പോഴൊക്കെ പണമല്ല, നമ്മളെ സന്തോഷിപ്പിക്കാൻ  ഒരു ചിരിയും ഒരു നന്ദിയും മതി."

സൈമൺ ചിരിച്ചു. "ശരിയാണ് ചേട്ടാ, എന്നാൽ കുടുംബത്തിനായി പൈസയും ആവശ്യമല്ലേ?"

"പൈസയും ആവശ്യം തന്നെയാണ്. എന്നാൽ പൈസയ്‌ക്കൊപ്പം മനസ്സിലൊരു തൃപ്തിയുണ്ടെങ്കിൽ, അതിനുമേൽ വേറെ എന്ത് വേണം?"

"സത്യം ചേട്ടാ, ഒരിക്കൽക്കൂടി നമുക്കൊരു ബീഡി വലിച്ചാലോ?"

"നിനക്ക്  അതു മാത്രമേ  വിചാരമുള്ളൂ" ജോർജ്ജ്  ചിരിച്ചു.

അവസാനിച്ച ഒരു യാത്രയേക്കാൾ മുന്നോട്ടുള്ള  യാത്രകളാണ് ഓട്ടോക്കാരന് പ്രധാനം.

അടുത്ത യാത്രക്കാരനെ നോക്കി അദ്ദേഹം മുന്നോട്ട് നീങ്ങി.

രാവിലെ കിട്ടിയ അനുഭവങ്ങൾ ഒരു പുതിയ ഉണർവേകിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ ഹോൺ മുഴങ്ങി.  ഒരു പുതുയാത്ര വീണ്ടും ആരംഭിച്ചു.

കഴിയുന്നിടത്തോളം നന്മ ചെയ്യുക. പൈസ മാത്രം അല്ല, ജീവിതത്തിൽ സ്നേഹവും മനുഷ്യത്വവും ആണ് ഏറ്റവും വിലപ്പെട്ടത്!


V C Ajayakumar 




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ