അഞ്ചേക്കറിന്റെ ഉടമ
അഞ്ചേക്കറിന്റെ ഉടമ
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി എന്ന ഗ്രാമം. അവിടെ വിജയൻ, സുമതി ദമ്പതികളുടെ ഏക മകനാണ് വിനു. അച്ഛൻ വിജയന് വെൽഡിങ് ജോലിയാണ്. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. വെൽഡിങ് ജോലികൾക്ക് അച്ഛന്റെ സഹായിയാണ് വിനു. പത്താംക്ലാസ് വരെ പഠിച്ച വിനുവിന് വലിയ സ്വപ്നങ്ങളോ ആസ്തിയോ ഇല്ലെങ്കിലും, കൃഷിയോട് വലിയ സ്നേഹമുണ്ടായിരുന്നു.
വിനു ചെറുപ്പം മുതൽ ഒരു സ്വപ്നം പറയാറുണ്ട്.
"എനിക്ക് എന്റെ സ്വന്തം പറമ്പ് വേണം, അച്ഛാ. അതിൽ ഞാൻ പച്ചക്കറികളും പഴവർഗങ്ങളും വെക്കും ".
അച്ഛൻ ചിരിച്ചു മറുപടി പറയും.
"സമയം കിട്ടും മോനെ. നിന്റെ മണ്ണ് നിന്നെ വിളിക്കുമ്പോൾ അത് നീ സ്വന്തമാക്കും".
അങ്ങനെയിരിക്കെയാണ് വിനു അറിയുന്നത്, അവരുടെ ഗ്രാമത്തിലെ രാഘവൻ നായരുടെ പറമ്പിൽ അഞ്ചു സെൻ്റ് സ്ഥലം വിൽക്കാനുണ്ടെന്ന്. അത്യാവശ്യം നല്ല ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് കേട്ടു.
വിവരമറിഞ്ഞ വിനു അച്ഛനോട് ചോദിച്ചു. അച്ഛാ, നമുക്ക് ആ സ്ഥലം വാങ്ങിച്ചാലോ?
ചിട്ടിപിടിച്ച മൂന്ന് ലക്ഷം രൂപയുണ്ട് എന്റെ പക്കൽ. നീ പോയി ചോദിച്ചോ. നിന്റെ ആഗ്രഹമല്ലേ. വില അധികമില്ലെങ്കിൽ നമുക്ക് വാങ്ങിക്കാം. അച്ഛൻ പറഞ്ഞു.
ആ രാത്രി വിനുവിന് ഉറങ്ങാൻ സാധിച്ചില്ല. അവന്റെ മനസ്സിൽ സ്വന്തം പറമ്പിൽ ആദ്യമായി വിളവെടുക്കുന്നതിന്റെ സന്തോഷമായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ വിനു സൈക്കിളെടുത്ത് അങ്ങോട്ടു തിരിച്ചു.
രാഘവൻ നായരുടെ വീട് ഒരു പഴയ തറവാടാണ്. വിശാലമായ പറമ്പും, അതിനിടയിൽ തലയുയർത്തി നിൽക്കുന്ന ഒരു വീടും. വിനു ചെല്ലുമ്പോൾ മുറ്റത്ത് ചാരുകസേരയിൽ പത്രം വായിക്കുന്നുണ്ടായിരുന്നു രാഘവൻ നായർ.
"നമസ്കാരം ചേട്ടാ, ഞാൻ വിനുവാണ്. ചേട്ടന്റെ സ്ഥലം വിൽക്കാൻ ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്." വിനു പറഞ്ഞു.
"ഇരിക്കൂ മോനെ," ചേട്ടൻ അവനെ അകത്തേക്ക് ക്ഷണിച്ചു.
ചായ കുടിച്ചോ? രാഘവൻ ചേട്ടൻ ആരാഞ്ഞു.
ഞാൻ കുടിച്ചിട്ടാണ് വന്നത്. വിനു പറഞ്ഞു.
രാഘവൻ ചേട്ടൻ ചിരിച്ചു. ഏതായാലും ഇരിക്കൂ. "മണ്ണ് നോക്കാൻ വരുമ്പോൾ പെട്ടെന്ന് പോകാൻ പാടില്ല. മണ്ണ് ആദ്യം നമ്മളെ നോക്കും. പിന്നെ നാം അതിനെ".
ആ വാക്കുകൾ കേട്ടപ്പോൾ വിനുവിന്റെ ഹൃദയം നിറഞ്ഞു.
മുറ്റത്തു തുളസിക്കതിരിൻ്റെ മണം എങ്ങും പരന്നു. അപ്പോഴാണ് അടുക്കളവാതിലിനടുത്ത് ഒരു പെൺകുട്ടി നിൽക്കുന്നത് വിനുവിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കരിമിഴിക്കണ്ണുകളും, ഒരു ചിരി ഒളിപ്പിച്ച ചുണ്ടുകളും.
"ഇത് എൻ്റെ മകൾ അനഘ," രാഘവൻ ചേട്ടൻ പരിചയപ്പെടുത്തി. "അവളുടെ അമ്മ ഞങ്ങളെ ഇട്ടേച്ചു ദൈവത്തിന്റെ അടുക്കലോട്ട് പോയിട്ട് കുറച്ചു കാലമായി. ഇപ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നോക്കുന്നതവളാണ്".
അവൻ അനഘയെ പാളി ഒന്നുനോക്കി.
സ്ഥലത്തിൻ്റെ കാര്യം സംസാരിച്ചു തുടങ്ങിയപ്പോൾ ചേട്ടൻ ഗൗരവത്തോടെ പറഞ്ഞു: "മോനേ, ഞങ്ങൾക്ക് ആകെ വിൽക്കാനുള്ളത് അഞ്ചു സെൻ്റാണ്. അതിന് ന്യായമായ വില തന്നാൽ മതി."
അത് പറ്റില്ല ചേട്ടാ, ചേട്ടൻ ഒരു വില പറയൂ! അവൻ ആവശ്യപ്പെട്ടു.
നാല് ലക്ഷം രൂപ തന്നാൽ നമുക്ക് കച്ചവടം ആകാം. ചേട്ടൻ പറഞ്ഞു.
വിനു വിഷമിച്ചു നിന്നു. അകപ്പാടെ അച്ഛന്റെ കയ്യിലുള്ളത് മൂന്നു ലക്ഷം രൂപ. അത് മുഴുവൻ ഇവിടെ കൊടുത്താൽ ബാക്കിയുള്ള കാര്യങ്ങൾ വിഷമത്തിലാകും. തന്റെ ഇഷ്ടത്തിനനുസരിച്ച് നിൽക്കുന്നതാണ് അച്ഛൻ. ആ അച്ഛനെ കടക്കെണിയിൽ ആക്കുന്നത് മോശമാണ്.
കുറെ നേരമായി വിനുവിന്റെ ആലോചനയും നിൽപ്പും രാഘവൻ നായർ ശ്രദ്ധിച്ചു. അവർ കുറച്ചുനേരം കൃഷിയെക്കുറിച്ചും നാടിൻ്റെ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. വിനുവിൻ്റെ കൃഷിയിലുള്ള അറിവും, മണ്ണിനോടുള്ള സ്നേഹവും നായർക്ക് വളരെ ഇഷ്ടപ്പെട്ടു. രാഘവൻ നായർ ഒരു നിമിഷം അവനെ ശ്രദ്ധിച്ചു. എന്നിട്ട് ചോദിച്ചു.
"നീ എന്തിനാണ് കൃഷിക്കായി ഇത്ര ആഗ്രഹിക്കുന്നത് മോനേ? ഇന്നത്തെ ചെറുപ്പക്കാർ എല്ലാം നഗരങ്ങളിലേക്ക് പോവുകയാണ്."
വിനു രാഘവൻ നായരെ നോക്കി.
എന്റെ സ്വപ്നമാണു ചേട്ടാ കൃഷി. വലിയൊരു കൃഷിത്തോട്ടം. അത് ഞാൻ എന്നെങ്കിലും സ്വന്തമാക്കും. അവൻ പറഞ്ഞു.
സംസാരത്തിനിടയിൽ വിനു അനഘയെ ഒളികണ്ണിട്ട് നോക്കി. അവളും അവനെ നോക്കി പതിയെ ചിരിച്ചു.
രാഘവൻ നായർ ചാരുകസേരയിൽ ചാരിയിരുന്ന് ഒരു ദീർഘനിശ്വാസമെടുത്തു. "മോനേ വിനു, കൃഷിയെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന് വെറും അഞ്ചു സെൻ്റ് കൊടുക്കുന്നതിൽ എനിക്ക് വിഷമമുണ്ട്."
വിനു തലയുയർത്തി ചേട്ടനെ നോക്കി.
വെൽഡിങ് ജോലിക്കൊപ്പം വീട്ടുമുറ്റത്ത് കൃഷിയും ചെയ്യുന്നുണ്ട് ഞാൻ. ഞാനതിൽ സന്തോഷം കണ്ടെത്തുന്നുണ്ട്. അവൻ പറഞ്ഞു.
അത് ശരി തന്നെ. മണ്ണിന് ശ്വാസമുണ്ടെന്ന് അറിയുന്നവരാണ് യഥാർത്ഥ കർഷകർ.
അടുക്കളയിൽ നിന്നും അനഘ വെള്ളം കൊണ്ട് വെച്ചു. വിനു ഗ്ലാസ് എടുക്കുമ്പോൾ അവരുടെ വിരൽ ഒന്ന് തട്ടിയത് പോലെ തോന്നി. അവന്റെ ഹൃദയം ഒരു നിമിഷം താളം തെറ്റി.
തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ വിനുവിന്റെ മനസ്സിൽ രണ്ടു ചിന്തകൾ നിറഞ്ഞിരുന്നു.
ഒന്ന്: ആ മണ്ണിന്റെ സൗന്ദര്യം,
രണ്ട്: അനഘയുടെ ആ ചിരി.
വിനുവിന് അന്ന് രാത്രി ഉറങ്ങാൻ പറ്റിയില്ല. രാഘവൻ നായരുടെ പറമ്പിൽ കണ്ട പച്ചപ്പും അതിനു ഉപരിയായി അനഘയുടെ ചിരിയും അവന്റെ ചിന്തകളിൽ അലയടിച്ചു.
പിറ്റേന്ന് രാവിലെ അച്ഛൻ വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്. മോനെ എന്തുപറ്റി, ഇന്നലെ നീ സ്ഥലത്തിന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോ? അച്ഛൻ തിരക്കി.
ചേട്ടൻ നാല് ലക്ഷം രൂപ പറഞ്ഞു. അത്രയും നമുക്ക് കൊടുക്കാൻ ആകില്ലല്ലോ അച്ചാ.
വിജയൻ ഒരു നിമിഷം ആലോചിച്ചു. “മോനെ, നിന്റെ മനസ്സിലെ വിഷമം എനിക്കറിയാം. പക്ഷേ കടം എടുത്ത് ഭൂമി വാങ്ങിക്കുന്നത് നന്നല്ല. നമുക്ക് കാത്തിരിക്കാം.”
വിനു മിണ്ടാതെ തലകുനിച്ചു. അച്ഛന്റെ വാക്കുകൾ ശരിയാണ്. പക്ഷേ ഹൃദയത്തിൽ എവിടെയോ മണ്ണെന്ന സ്വപ്നം അവനെ വിളിക്കുന്നു.
അന്നു പകൽ ജോലിക്കിടെ പോലും ചിന്തകൾ അതിലായിരുന്നു. വെൽഡിങ് ലൈറ്റിന്റെ ചൂടിൽ വിയർപ്പുകൊണ്ട് കണ്ണ് ഇരുളുമ്പോൾ പോലും അവന്റെ മനസ്സിൽ പറമ്പിന്റെ തണുപ്പ് നിറഞ്ഞു.
അടുത്ത ദിവസം വൈകിട്ട് വിനു വീണ്ടും രാഘവൻ നായരുടെ വീട്ടിലേക്ക് പോയി.
നായർ ചാരുകസേരയിൽ ഇരുന്നു. കയ്യിൽ പത്രം. വിനു വന്നത് കണ്ടപ്പോൾ ചേട്ടൻ ചിരിച്ചു.
“വരൂ മോനെ! പറമ്പിന്റെ കാര്യത്തിനാണോ?"
“അതേ ചേട്ടാ. പൈസയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട് .”
നായർ ചായപ്പാത്രത്തിൽ നിന്ന് ഒരു ഗ്ലാസ് ഒഴിച്ചു വിനുവിനു കൈമാറി.
“മോനെ, വിഷമിക്കണ്ട. പറയൂ.”
വിനു ശബ്ദം താഴ്ത്തി പറഞ്ഞു:
“ചേട്ടാ, നാലു ലക്ഷം തന്നാൽ വീട്ടിൽ കടം കയറും. എനിക്ക് അത് സഹിക്കുവാൻ പറ്റുന്നില്ല. അച്ഛന്റെ പണി എത്രയോ കഠിനമാണ്. എനിക്കത് മനസ്സിലാകുന്നുണ്ട്.”
നായർ വിനുവിന്റെ അച്ഛനോടുള്ള കരുതൽ കേട്ട് ചാരുകസേരയിൽ പിന്നോട്ട് ചാരിയിരുന്നു. കുറെ നേരം മിണ്ടാതെ ഇരുന്നു. അയാളുടെ മുഖത്ത് ഒരു പഴയ ഓർമ്മയുടെ നിഴൽ വീണു.
“മോനെ,” അയാൾ തുടങ്ങി, “ഞാനും നിന്റെ അച്ഛന്റെ കാലത്താണ് യുവാവായത്. അന്നും ഇതേ മണ്ണാണ് എനിക്ക് ജീവൻ തന്നത്. ഇന്നും അതിനോടാണ് സ്നേഹം. പക്ഷേ ഇനി ഞാൻ പ്രായമായി. ഈ പറമ്പ് സംരക്ഷിക്കാൻ ഒരാൾ വേണം.”
അയാൾ ചെറിയൊരു ഇടവേള എടുത്തു. “നിന്റെ കണ്ണിൽ ഞാൻ കാണുന്നത് ആ മണ്ണിനോടുള്ള വിശ്വാസമാണ്. അതാണ് എനിക്ക് വേണ്ടത്.”
വിനു ആശയക്കുഴപ്പത്തോടെ നോക്കി.
“ചേട്ടാ, എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.”
നായർ പുഞ്ചിരിച്ചു. “ മോനെ ഞാൻ പറയാം. ഈ അഞ്ചു സെൻ്റ് സ്ഥലം എനിക്ക് വിൽക്കാനില്ല. അതിന് വിലയിടേണ്ടതില്ല. പക്ഷേ... ഞാൻ എന്റെ മകൾ അനഘയെ നിനക്കു തരാം.”
അടുക്കളവാതിൽക്കൽ നിന്നിരുന്ന അനഘ നാണത്തോടെ തലതാഴ്ത്തി.
“ഈ മോളോടൊപ്പം ഈ മണ്ണും നീ സംരക്ഷിക്കണം. ഞാൻ പറമ്പ് വിൽക്കുന്നില്ല, പകരം അനഘയ്ക്ക് അഞ്ചു സെൻ്റും, അതിനൊപ്പം ഈ പറമ്പിലെ ബാക്കിയുള്ള അഞ്ചു ഏക്കറും ഞാൻ അവളുടെ പേരിൽ എഴുതും.”
വിനുവിന് വാക്കുകളൊന്നും കിട്ടിയില്ല. അവന്റെ കണ്ണ് ഈറനണിഞ്ഞു.
“ചേട്ടാ… ഈ കാരുണ്യത്തിന് ഞാൻ അർഹനല്ല.”
നായർ ചിരിച്ചു. “മണ്ണിനോടുള്ള സ്നേഹം ഉള്ളവൻ അർഹനാണ് മോനെ. അനഘയ്ക്ക് ഈ കൃഷിയിടം നോക്കാൻ ഒരു താല്പര്യമുള്ളയാൾ വേണം. അത് നിനക്കുണ്ട്.”
നീ അച്ഛനോടും അമ്മയോടും ഇത്രടയും ഒന്ന് വരാൻ പറ. ഞങ്ങൾ സംസാരിക്കട്ടെ. രാഘവൻ നായർ പറഞ്ഞു.
അനഘ തലകുനിച്ചു. അവളുടെ മുഖം ചുവന്നു. ആ നിമിഷത്തിൽ വിനു മനസ്സിലാക്കി — മണ്ണ് തന്നെയാണ് തന്റെ ഭാഗ്യം.
വിനു വീട്ടിലേക്ക് മടങ്ങുമ്പോൾ ആകാശം ഓറഞ്ച് നിറത്തിൽ കുളിച്ചിരിക്കുന്നു.
വിനു മനസ്സിൽ ചിന്തിച്ചു —
“ഞാൻ അഞ്ചു സെൻ്റ് തേടി പോയതാണ്... എന്നാൽ മണ്ണ് തന്നെയാണ് എനിക്ക് ജീവിതം തന്നത്.”
അവന്റെ മനസ്സിൽ ഇപ്പോഴും രാഘവൻ നായരുടെ വാക്കുകൾ മുഴങ്ങുന്നു — “ഞാൻ പറമ്പ് വിൽക്കുന്നില്ല, പകരം മോളെ കൈമാറുന്നു.”
വീട്ടിലെത്തിയപ്പോൾ വിജയൻ കുളി കഴിഞ്ഞു വന്നിരുന്നു.
“മോനെ... കാര്യങ്ങൾ എന്തായി?”
വിനു അച്ഛനോട് എല്ലാം പറഞ്ഞു. നായർ പറഞ്ഞ വാക്കുകളും, അച്ഛനെയും അമ്മയെയും വീട്ടിലേക്ക് കൂട്ടികൊണ്ടുചെല്ലുന്ന കാര്യം വരെ.
വിജയൻ അല്പനേരം മിണ്ടാതെ നിന്നു. കണ്ണുകൾ ആലോചനയിൽ നിറഞ്ഞു.
“മോനെ,” വിജയൻ പറഞ്ഞു, “മണ്ണും പെണ്ണും വിധിച്ചവർക്കാണ് ലഭിക്കുക. എന്നേക്കാൾ സന്തോഷമുള്ള അച്ഛൻ ഈ ഗ്രാമത്തിൽ ഇല്ല.”
സുമതിയമ്മ കണ്ണുനീർ തുടച്ചു. “എല്ലാം നിന്റെ ഭാഗ്യമാണ് മോനേ. ആ കുടുംബം നന്മയുള്ളതാണ്.
******
രാഘവൻ നായർ പറഞ്ഞതുപോലെ കാര്യങ്ങൾ മുന്നോട്ടുപോയി. നാട്ടുകാർ ഈ വാർത്ത അറിഞ്ഞു.
“നായർ ചേട്ടൻ തന്റെ മകളെ വിനുവിനാണോ കൊടുക്കുന്നത്?”
“അതെ, കൃഷിയോടുള്ള സ്നേഹത്തിന് നല്കിയ പ്രതിഫലമത്രേ!”
ഗ്രാമവഴികളിൽ അതൊരു നല്ല വർത്തമാനമായി.
ഒരിക്കൽ അനഘ വിനുവിനോട് പറഞ്ഞു.
നിങ്ങളെ അച്ഛൻ ആദ്യം കണ്ട ദിവസം തന്നെ എന്നോട് പറഞ്ഞിരുന്നു. "മണ്ണിനോടുള്ള സ്നേഹം ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട്. അവനെ വിശ്വസിക്കാം".
വിനു മന്ദമായി ചിരിച്ചു.
“എനിക്ക് ഈ മണ്ണ് തന്നെയാണ് ജീവിതം. ഇപ്പോൾ അതിനൊപ്പം നീയും.”
അനഘയുടെ മുഖം നാണം കൊണ്ട് ചുവന്നു.
*************
വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ രാഘവൻ നായർ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്തു. ആ പച്ചപ്പുള്ള അഞ്ചു ഏക്കറും അതിനോട് ചേർന്ന അഞ്ചു സെൻ്റും അനഘയുടെയും വിനുവിന്റെയും പേരിലായി.
കൈമാറ്റരേഖയിൽ ഒപ്പുവെച്ചപ്പോൾ രാഘവൻ നായർ പറഞ്ഞു:
“മോനെ, ഈ മണ്ണ് നിങ്ങൾക്ക് വേണ്ടിയാണ്. അതിനെ സ്‌നേഹിക്കുക, അത് നിന്നെ തിരിച്ച് സ്‌നേഹിക്കും.”
വിവാഹദിനം ഗ്രാമത്തിലെ ഒരു ഉത്സവംപോലെ ആയിരുന്നു. കറുത്ത നീളമുള്ള മുടിയുള്ള അനഘ വിവാഹവേഷത്തിൽ വന്നു. വിനു തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചു തെളിഞ്ഞ ചിരിയോടെ.
രാഘവൻ നായർ ചാരുകസേരയിൽ ഇരുന്നു എല്ലാം നോക്കി. കണ്ണിൽ ഒരു തിളക്കം — തൃപ്തിയുടെ, അഭിമാനത്തിന്റെ.
“ഇപ്പോൾ എനിക്കൊരു ഭയം ഇല്ല,” നായർ പറഞ്ഞു. “എന്റെ മണ്ണും മോളും സുരക്ഷിതമായി.”
കാലം അതിവേഗം മാറി.
വിനു ഇപ്പോൾ അനഘയോടൊപ്പം ആ അഞ്ചു ഏക്കർ മണ്ണിൽ രണ്ടു മക്കളോടൊപ്പം സന്തോഷ ജീവിതം നയിക്കുന്നു. രാഘവൻ നായർ ഭാര്യയെ പിന്തുടർന്ന് ദൈവത്തിന്റെ അടുക്കലോട്ട് പോയി.
പുലർച്ചെ അഴകുള്ള സൂര്യപ്രകാശം പാടങ്ങളിലിറങ്ങുമ്പോൾ, അവർ രണ്ടുപേരും ഒപ്പം നടക്കും. വിജയൻ സുമതിയോടൊപ്പം കുട്ടികളെ കളിപ്പിച്ചു വീട്ടിൽ. പാടത്തു പുതിയ കൃഷികൾ, പഴവൃക്ഷങ്ങൾ, ചെറുചെടികൾ — എല്ലാം അവർ സ്വയം നട്ടതാണ്.
മഴവെള്ളം പാടങ്ങൾ നിറച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം, വിനു പറഞ്ഞു:
“എന്റെ സ്വപ്നം അഞ്ചു സെൻ്റിലായിരുന്നു. പക്ഷേ ഇത്രയും ലഭിച്ചത് മണ്ണിനോടുള്ള വിശ്വാസത്താലാണ്.”
അനഘ ചിരിച്ചു പറഞ്ഞു:
“മണ്ണ് വിൽക്കാൻ പറ്റില്ലല്ലോ... അത് ആരെയാണു തിരഞ്ഞെടുക്കേണ്ടത് എന്ന് അത് തന്നെയാണ് തീരുമാനിക്കുന്നത്.”
വിനു തലകുനിച്ചു. “അതുകൊണ്ടാണ് ഞാൻ പറയുന്നത് — ഞാൻ ‘അഞ്ചേക്കറിന്റെ ഉടമ’ ആണെങ്കിലും, യഥാർത്ഥത്തിൽ ഈ മണ്ണാണ് എന്നെ സ്വന്തമാക്കിയിരിക്കുന്നത്.”
V C Ajayakumar
21/11/2025.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ